കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസില്‍ പോലീസിനു തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്നു പരിശോധനയില്‍ തെളിയിക്കാനായില്ല. നടന് അനുകൂലമായ ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഹോട്ടലിൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്.
ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയത് വിവാദമായിരുന്നു. നടനെ പിന്നീട് നോട്ടീസ് നല്കി വിളിപ്പിക്കുകയും കേസെടുക്കുകയുമായിരുന്നു.
മണിക്കൂറുകളോളം ഷൈനിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനായി സാമ്പിളുകള്‍ അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ചോദ്യംചെയ്യലില്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടൻ മൊഴി നല്കിയിട്ടുള്ളതായി നോര്‍ത്ത് പോലീസ് പറഞ്ഞു. ഇതുകൊണ്ടു മാത്രം കേസുമായി മുന്നോട്ടുപോകാനാകില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്കു കടക്കുമെന്നും നോര്‍ത്ത് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിലാണു പോലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന് ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയത്. ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതിനാലാണ് ഇറങ്ങിയോടിയതെന്ന് ഷൈന്‍
കൊച്ചി: താന്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ റൂം സര്‍വീസ് എന്നുപറഞ്ഞ് ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോ. ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നും നടന് പറഞ്ഞു.
“ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിന് ലഹരിയുമായി ബന്ധമില്ല. അന്നവര്‍ രക്തമൊക്കെ പരിശോധനയ്ക്ക് എടുത്തിരുന്നു. അതിനുശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ ഫലം വന്നത് ഇപ്പോഴാണെന്നേയുള്ളൂ.
സംഭവദിവസം രാത്രി പതിനൊന്നര സമയത്താണ് ഹോട്ടല്‍റൂമില്‍ രണ്ടുമൂന്നു പേർ യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നുപറഞ്ഞ് വന്നത്. റിസപ്ഷനില്‍ വിളിച്ചിട്ട് അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകുന്നില്ല.” അവര്‍ അവിടെ നിന്ന് പരുങ്ങിക്കളിക്കുന്നതു കണ്ടപ്പോൾ ഇറങ്ങി ഓടിയതാണെന്നും ഷൈന്‍ പറഞ്ഞു.